Tuesday, December 17, 2019

ചിലരിങ്ങനെയാണ് ..

ചിലരിങ്ങനെയാണ് ..
ഭംഗിയുള്ള വല നെയ്യും ,
എല്ലാ ജ്യാമിതീയ നിയമങ്ങളെയും വെല്ലുന്ന കൃത്യതയിൽ.
എന്നിട്ടതിനൊരു മൂലയിൽ കാത്തിരിപ്പാണ്.
വലയിൽ തട്ടിയെന്നുറപ്പായാൽ
വരിഞ്ഞു മുറുക്കാൻ തുടങ്ങും ;
കുരുങ്ങിയാൽ പിന്നെ ഊറ്റാനും ,
പതുക്കെ പതുക്കേ ..
ചോര, മജ്ജ, മാംസം .. അങ്ങനെ അങ്ങനെ.
തൊണ്ട് ആയെന്നുറപ്പായാൽ
പിടിവിടുകയായി
ജഡമായവർ വലയിൽ കുരുങ്ങിയാടി,
നോക്കുകുത്തിയായി ....

ചിലരിങ്ങനെയാണ് ..
ഒപ്പമുണ്ടാകും എപ്പോഴും,
നടപ്പിലും എടുപ്പിലും ഇരുപ്പിലും നില്പിലും
നിഴലായി ..
പക്ഷെ പുറകിലെപ്പോഴും
പാതി തീർന്നൊരു തുരങ്കം
പതുങ്ങിയിരിപ്പുണ്ടാവും ,
ഗുഹയുടെ ലാഞ്ചന തരാതെ
ഓർക്കാപ്പുറത്താവും വീഴുന്നതും ,
തുരങ്കം അടയുന്നതും ,
ഒന്നുമറിയാത്ത മട്ടിലവർ നീങ്ങുന്നതും .

ചിലരിങ്ങനെയാണ് ...
നമ്മുടെ അഭിമാനമാണവർ;
നമ്മൾ അവരുടേതും.
തൊട്ടു തൊട്ടു നില്കും പ്രശസ്തിയിൽ .
തേന്മഴപൊഴിക്കും വാക്കുകളിൽ
മഴയിലവരും നനയുകയും.
പാറിപ്പറക്കുമ്പോൾ ചിറകിനടിയിൽ ഉണ്ടാവും;
ഈച്ച പോലെ പറ്റി ചേർന്ന് .
ഒരുവട്ടം പറന്നിറങ്ങാൻ .
അനുവദിക്കാതെ ..
ചിറകു തളർന്നെന്നുറപ്പായാൽ
പതിയെ അടർന്നു മാറും ,
പറന്നകലും ..മറ്റേതോ ചിറകു പറ്റിച്ചേർന്ന്

ചിലരിങ്ങനെയുമാണ്  ...
ഒരു കൈ അകലത്തുണ്ടാവും
ഒരു ചിരി പകരുന്നുണ്ടാവും
ഓരോ ചിരിയും പകർത്തുന്നുണ്ടാവും
ചിറകു നീര്ത്തി പറക്കുമ്പോൾ
തെല്ലകലെ പറക്കുന്നുണ്ടാവും
ചിറകു തളരാതെ കാക്കുന്നുണ്ടാവും
തളർന്നിരുന്നാൽ തെളിനീരുമായി
കാത്തിരിക്കുന്നുണ്ടാവും
മിഴി തുളുമ്പുമ്പോൾ ചേർന്നിരിക്കുന്നുണ്ടാവും  
നിശബ്ദതയിൽ ഒന്നിച്ചലിയുന്നുണ്ടാകും
കാലിടറുമ്പോൾ താങ്ങുന്നുണ്ടാവും
യാത്രയിലൊക്കെയും കൈകൾ കൊരുത്ത്
ഓരോ ചുവടിലും പൂക്കൾ വിരിയിച്ച്‌
നൃത്തമാടി അകലുന്നുണ്ടാവും..
 മറ്റാരുമില്ലാത്ത മറ്റേതുമില്ലാത്ത ലോകത്തേക്ക് .

 -published in 2019

ഭഗവതി പടിയിറങ്ങുമ്പോൾ

പിച്ച വച്ചപ്പോഴേ പഠിച്ചതാണ് 
കൈ കൂപ്പുവാന് - 
എല്ലാം അമ്പോറ്റി തരുമെന്ന് !
അച്ഛനേം അമ്മയേം കുഞ്ഞിനേം 
അടുത്ത വീട്ടിലെ കുട്ടനേം 
കാത്തോളുമെന്നും .

സന്ധ്യക്ക് വച്ച വിളക്ക് 
മുത്തശ്ശി മടിയിൽ നാമജപം 
സങ്കടങ്ങൾ തീർപ്പാക്കുമെന്ന് !

പിന്നീടങ്ങോട്ട്  -
പെണ്ണുങ്ങൾ വിളക്ക് വയ്ക്കണമെന്ന് .
പെണ്ണുങ്ങൾ വിളക്ക് തേക്കണമെന്ന് !
ദൈവത്തോട് അടുക്കുകയല്ലേ ,

കാര്യം പറയാനൊരാളായല്ലോ ..
..തല്ലു കൊള്ളിക്കരുതേ 
ചീത്ത കേൾപ്പിക്കരുതേ 
പരീക്ഷയിൽ ജയിപ്പിക്കണേ 
പഠിപ്പിച്ചു വലിയ ആളാക്കണേ ..
ചുവന്ന കണ്ണുള്ള ആളെ ഭയന്നോടി,
രക്ഷിക്കണേ എന്നലറുമ്പോൾ ,
കാത്തോളണേ ദൈവേ! എന്നും കൂടി  ..

തിങ്ങി നിറഞ്ഞ ശകടത്തിൽ 
തൂങ്ങിയാടുന്ന നിസ്സഹായതയിൽ 
അധിനിവേശങ്ങളെ ഭയന്ന് 
ദേഹം ചുരുണ്ടൊളിക്കുമ്പോൾ 
കാത്തോളണേ എന്ന് നെഞ്ചിടിപ്പ്  !
എന്തും പറയാനൊരാൾ ..!

അറിയാതെത്തിയ ചോരപ്പാടിൽ 
ഭയന്ന് വിളറിയ നിൽപ്പിൽ ,
"നീ പെണ്ണായെന്ന്‌ ;"
സൂക്ഷിക്കണമെന്നും! 
ആരെയെന്നറിയാതമ്പരന്ന്  ..

എന്തായാലെന്ത്- 
കാത്തോളുമല്ലോ  ..

കച്ചവടമുറപ്പിച്ച്‌ 
അയാളുടെ വീട്ടുകാർ 
പടിയിറങ്ങുമ്പോൾ ,
പഠിച്ചാളാവാനാവില്ലെന്നു  
വിതുമ്പുമ്പോൾ ,
രക്ഷിക്കണേ എന്നാർത്തു 
നടയിൽ വീഴുമ്പോൾ  
ആശിച്ചു കൈവിടില്ലെന്ന് ..

ഭാരമൊഴിപ്പിച്ച് കുടിയിറക്കി വീട്ടുകാർ !
ദൈവാധീനമാണെന്ന് നാട്ടുകാർ !
വലതുകാൽ വച്ച് കയറണമെന്ന് ..
ഭഗവതിയാണത്രെ -
കുടിയിരുത്താൻ !
-- ദൈവത്തോടടുത്ത്  ..

കച്ചവടത്തിലെ കണക്കുപിശകിൽ 
പിന്നത് മൂധേവിയായതും  ;
വിലവീണ്ടും പേശിയതും ..

സിരകളെ പുണർന്ന് പാഞ്ഞ 
വേദനയിൽ 
അനാഥയായി 
ആരുമില്ലാത്തിടത്ത് ,

അലറി !ദൈവമേ എന്ന് !..

ഇടങ്ങളിൽ നിന്ന് 
കുടിയിറക്കിയവരെ തിരഞ്ഞലഞ്ഞ്
ഒടുവിൽ ..
  
"നീ പെണ്ണാണെന്ന് -
നിനക്ക് അശുദ്ധി എന്ന് -
കുത്തിവച്ചത് ,
നിന്നെ വിറ്റത് ,
നിന്നെ വാങ്ങിയത് ,
ശാപവാക്കുകൾ കൂരമ്പായെറിഞ്ഞത് ,
കവിളിൽ തിണർത്ത പാടേകിയത് ,
കാൽക്കീഴിൽ ഞെരിച്ചമർത്തിയത് ,
സഹനം ഭൂഷണമെന്ന് പറഞ്ഞ്  
മുഖം തിരിച്ചത് ,
ആരുമല്ലാതാക്കിയത് ,
ആരുമില്ലാതാക്കിയത് .."

ഒന്ന് പോലും 
ദൈവമല്ലെന്ന 
ഉൾവിളിയിൽ 
ഭഗവതി പടിയിറങ്ങി ..

മനുഷ്യനെ തിരഞ്ഞ് ..

 -published in 2018

അക്ഷരപ്പെൺബലൂൺ

ശലഭമാക്കും  
മുത്തങ്ങളിൽ 
അപ്പൂപ്പൻ താടി പോൽ   
തങ്ങിപ്പൊങ്ങി തുടക്കം .

താങ്ങിയ കൈകളിൽ  
വീഴാതെ  പിച്ച വച്ച് ..

ആമോദ ബലൂൺ,
ഉണർന്നുയർന്.

വിരൽത്തുമ്പ് 
നീട്ടിയ വഴി.
നിലയുറച്ച്  
പാറിപ്പറന്ന്  
തോടും വരമ്പും 
കുന്നും മലകളും 
ചാടിക്കടന്ന് ..

ഉയർന്നുണർന്
അജ്ഞത മുറിച്  
അക്ഷരം  നിറച്
ആമോദ  ബലൂണ് 

ഉരുണ്ടു പരന്ന ഭൂമിക്ക്  
അതിരു തേടി 
നനഞ്ഞ മണ്ണും 
നനുത്ത കാറ്റും 
മലർമണവും കോരി  
കുളിരരുവികളളന്ന്   
അതിരു കടന്ന്  
ആകാശക്കിളിവാതിൽ  കടന്ന് 

അക്ഷര  ബലൂൺ  ..

ഇത്രഉയരെ ഇത്രദൂരെ 
പറക്കേണ്ടെന്
ഒന്നാം കുത്ത് 

അക്ഷരവെട്ടം വീശി 
ആടിയുലഞ് താഴ്ന്നു പറന്ന് 
അക്ഷര ബലൂൺ. 

പെണ്ണെന്ന പേരിൽ 
അടുത്ത കുത്ത്! 

അക്ഷരവെട്ടം ആഞ്ഞു വീശി.
ആകാശം സൂര്യനായി; 
ഭൂമി ചന്ദ്രനും.
രാവില്ലാതായി. 

അക്ഷരബലൂൺ 
പാറിപ്പറന്ന് . 

പിന്നോരോ കുത്തിലും 
വെളിച്ചം വിതറി 
പെണ് ബലൂൺ!

അഴകുള്ള വെളിച്ചം. 
തീ പാറും വെളിച്ചം. 
തിളക്കും ലാവ 
പരത്തും വെളിച്ചം. 
തണുത്ത രാവിൽ മിന്നാമിന്നി 
തെളിക്കും വെളിച്ചം. 
കാട്ടുചോലകളിൽ 
പാൽ നിലാവ് 
തളിക്കും വെളിച്ചം.  
കറുത്ത പാറക്കെട്ടിൽ 
ഇരുണ്ട രാത്രി പൊഴിക്കും   
നക്ഷത്ര തെളിച്ചം.
അരണ്ട മനസ്സ് 
തുരന്നെത്തും 
അക്ഷരതെളിച്ചം. 

രാവ്  മുറിച്ച് ,
പകൽ തെളിച്ച് .
അക്ഷരപ്പെൺബലൂൺ 


- published in 2017

ഒറ്റക്കാവുകയാണ് ..

​​
നിരത്തിലെങ്ങും 
മനുഷ്യർ 
നിരനിരയായി ,
കലപില കൂട്ടി 
കാത്ത് നിൽപ്പാണ് ..

അഷ്ടിക്ക് വകയില്ലാ
തൊരിടത്ത് 
അടക്കാനാവാത്ത ആഹ്ലാദം 
അതിരു കടത്തുന്നു 
വേറൊരിടത്ത്  
ഒതുക്കാനാവാത്ത വേദന 
ഒഴുക്കിവിടാനും അതേ ഇടത്ത് 

അവകാശമേറെയെന്നും 
ലംഘനമതിലേറെയെന്നും 
മറ്റൊരിടത്ത് .

അതിർത്തികളിൽ വെടിവെപ്പാണ് ,
പറ്റുന്നിടങ്ങളിൽ പൊട്ടിത്തെറിയും .
തമ്മിൽത്തമ്മിൽ കൊലയാണ് ;
ചേർന്ന് നിന്നാൽ വെറുപ്പാണ് .

വഴി മാറി വീടണഞ്ഞാൽ 
ഒറ്റക്കൊറ്റക്കവിടവിടെ 
ഇരുപ്പാണ് ;
കൈയിലുണ്ടാവുമോരോ 
കുന്ത്രാണ്ടവും .
അച്ഛനമ്മമാർ 
അച്ഛനും അമ്മയ്ക്കും 
വഴി മാറിയതാണ് .

ഇരുട്ടാണ് 
വെളിച്ചത്തും ;
കണ്ണടച്ച് 
ഇരുട്ടാക്കുകയാണ് .
നിറയെ വെള്ളമാണെങ്ങും ,
എന്നാൽ  
നിലമെല്ലാം 
വരണ്ടതും.
ശ്വസിക്കാൻ വായുവുണ്ട് 
പക്ഷെ  
ശ്വസിക്കുന്നത് 
വിഷമാണ്  .

ഒറ്റക്കാവുകയാണ് -
കുട്ടികളില്ലാതെ  കുട്ടിക്കാലം ,
ആരവമില്ലാതെ  മൈതാനം ,
കുടുംബമില്ലാതെ വീട് ,
രാഗമില്ലാതെ  ബന്ധങ്ങൾ   
കൂട്ടത്തിൽ 
ശൂന്യമായ 
ഹൃദയവും .

നിലവിളിയോടെ .

-Published in2016

Wednesday, April 27, 2016

പ്രാർത്ഥന


അലാറം അഞ്ചടിച്ച് ഞെട്ടിയുണരുമ്പോൾ
എഴ്  മണി ആവാൻ വൈകണേ എന്നാണ് പ്രാര്ത്ഥന;
കുട്ടികളുടെ ലഞ്ച് ബോക്സ്‌ നിറക്കാനുള്ളതല്ലേ!

സ്കൂൾ ബസ് കണ്‍മുന്നില് അകന്നകന്നു പോകുമ്പോൾ,
കുട്ടികളെ കാത്തോളണേ എന്നും !
നിരത്തിലെന്നും അപകടങ്ങളല്ലേ!

ഓടിപ്പിടിച്, ഒന്പതിന്റെ ബസ്‌ കയറി
ഓഫിസിലെത്തുമ്പോൾ ,
ഇന്നെങ്കിലും ബോസ്സിന്റെ
ചീത്ത കേള്കേണ്ടി വരരുതേ എന്നായി.
ഉച്ചക്ക് ചോറ്പാത്രം മൂടി തുറന്നു വയ്കുമ്പോൾ
കുട്ടികൾ മുഴുവൻ കഴിച്ചിട്ടുണ്ടാവണേ  എന്നു പ്രാര്ത്ഥന .
കുരുന്നുകൾ വാടരുതല്ലോ !

ഓ ഫീസ്  വിട്ടിറ ങ്ങുമ്പോൾ  അഞ്ചു മണിയുടെ
ബസ് പോയിട്ടുണ്ടാവരുതെ എന്നായിരുന്നു.
ബസിനുള്ളിൽ ആയപ്പോൾ  അത്
മകനെത്തും  മുന്പ് വീട്ടിലെത്തണേ  എന്നായി ;
ക്രിക്കറ്റ്‌ നും കമ്പ്യൂട്ടർ നും ഇടയില നിന്ന് അവനെ
ഹോം വർക്ക്‌ ല എത്തിക്കാനുള്ളതല്ലേ !

വീടടുക്കുന്തോറും മകളുടെ ട്യുഷൻ മാഷ്‌
എത്തിയിട്ടുണ്ടാവരുതെ  എന്നായി ;
(കാലം അത്ര നന്നല്ലെന്നാണ് !)

മുക്കിലിറങ്ങുമ്പോൾ, പീടികക്കാരൻ
ശമ്പളം കിട്ടിയത് അറിഞ്ഞിട്ടുണ്ടാവരുതേ  എന്ന .
നടന്നു തുടങ്ങുമ്പോൾ മൂടിക്കെട്ടിയ മാനം പെയ്തിറങ്ങരുതെ എന്നും;
കുട എടുക്കാനിന്നും മറന്നിരുന്നല്ലോ !

കോപ്പയിലേക്ക്‌ ചായയൂറ്റുമ്പോൾ
ഫ്രിഡ്ജ്‌ ലെ കറി കേടായി ക്കാണ രു തെ എന്നായി .
കറിയും പാക്കെറ്റിലെ  ചപ്പാത്തിയും ചൂടായി കഴിഞ്ഞപ്പോൾ
മകളുടെ മൊബൈൽ കൈക്കലാക്കാനുള്ളതായി ;
ഫേസ് ബുക്ക്‌ ഉം വാട്സ് ആപ്പും അരിച്ചു പെറുക്കാനുള്ള തല്ലേ !
(കാലം അത്ര നന്നല്ലെന്നാണ്!)

കുളിമുറി യിലേ ക്കോടുമ്പോൾ ,വൈകിയെത്തുന്ന അദ്ദേഹം,
 അല്പം കൂടി വൈകണേ എന്നായി;
'മുഷിഞ്ഞ വിയര്പ്പുമണം'
എന്ന്  കേൾക്കാതിരിക്കാമല്ലോ !
ഏറെ വൈകി, അടുക്കളയിൽ ,
എച്ചിൽ പാത്രങ്ങളോടു മല്ലിടുമ്പോൾ,
എത്രയും വേഗം നടുവൊന്നു നീര്ക്കാൻ പറ്റണേ എന്നായി   !

അലാറം അഞ്ചിലേക്ക് തിരിച്ച്  മെത്തയിൽ   വീഴുമ്പോൾ
ഒരിക്കലും അഞ്ച് ആവരുതെ എന്നും പ്രാര്ത്ഥന ;

ആവര്ത്തന വിരസത എങ്കിലും ഒഴിവാക്കാമല്ലോ

Tuesday, October 15, 2013

ഒറ്റക്കൊരു കിളി

ഉച്ചക്കൊരൊറ്റ മരക്കൊമ്പില്
ഒറ്റക്കൊരു കിളി
 പാടാതെയും മിഴിയനക്കാതെയുമെന്നെ
 നോക്കി നോക്കിയത് .. 

അടുത്ത് ബാങ്ക് വിളി മുഴങ്ങിയതും
ഉഷ്ണക്കാറ്റൊരു ചില്ലയെ 
ഊതി വീഴ്ത്തി പ്പാഞ്ഞതും
ചില്ലയിലൊരു കൂടതി ല്  നിന്ന്  
ചിറക് മുളക്കാത്തൊരു കിളി 
മണല് പൊരിയുന്ന തറയില് 
വീണുരുണ്ട് മരിച്ചതും  

നിഴലിലെവിടെയോ തണുവു തേടി 
പ്പരതിപ്പതുങ്ങിയെത്തിയ ഗര്ഭിണി പ്പൂച്ച 
പതിയെയാക്കിളിയെ കടിച്ചെടു 
ത്തകലെ മറഞ്ഞതും 

 ദൂരത്ത് സൈറണ്‍  മുഴക്കി പ്പാഞ്ഞ ആശുപത്രി വാഹന
 മടുത്തെത്തി വീണ്ടുമകന്നതും
തൊട്ടടുത്ത നിരത്തിലറബിപ്പയ്യന്മാർ
 പൊരിവെയിലിൽ കൂട്ടുകൂടി 
പന്തുരുട്ടിക്കളിച്ചതും..

പുറകിലെ തൊടിയിൽ 
ആസ്ബസ്റ്റൊസ് കൂരയിൽ 
വിയര്ത്തൊലിച്ചൊരു  മനുഷ്യജീവൻ 
ഇറ്റു തണുപ്പിനായൊരു കടലാസ് കാറ്റിനെ 
ആർത്തിയോടടുക്കി പിടിച്ചതും  

തൊട്ടടുത്തൊരു ഭക്ഷണപ്പുരയിൽ 
ചൂടടുക്കിയ ചൂളയിൽ 
നൊടിയിടയിൽ കുബ്ബൂസുകൾ മൊരിഞ്ഞിറങ്ങിയതും
 മാവുരുട്ടിപ്പരത്തി ചൂളയിലാക്കുന്ന
 ലബനീസ് പയ്യനിലൂടൊരു വിയര്പ്പ് പുഴ
ശിവന് ഗംഗ പോലൊഴുകിയിറങ്ങിയതും

  തളര്ന്നുറങ്ങുമൊരുപറ്റം  കുഞ്ഞുങ്ങളെയുമേന്തി
 ഒരു പള്ളിക്കൂടവണ്ടി
 ഉരുണ്ടുരുണ്ട് ചുവടെ വന്നു നിന്നതും
 പൊരിവെയിലിൽ കാത്തു നിന്ന അമ്മമാരതിൽ ഓടിക്കയറി 
വാടിയോരോ കുരുന്നിനെയും 
വേതാളത്തെയെന്നപോൽ തോളിലേറ്റി
നടന്നകന്നതും 

 ഇത്രയുമൊക്കെയായിട്ടുമെന്തേ 
ഈ കിളി എന്നെത്തന്നെ നോക്കി നോക്കി 
പാട്ട് പാടാതെയും മിഴിയനക്കാതെയും
 പൊരിവെയിലിൽ ചുട്ടുപൊള്ളി 
ഒറ്റമരക്കൊമ്പിൽ 
ഒറ്റക്കങ്ങനെ..  

( ചന്ദ്രിക വാര്ഷിക പതിപ്പ് -2013)

Friday, October 12, 2012

സഖി


പിരിഞ്ഞു പോയൊര 
കുരുന്നു പക്ഷികള്‍
കവര്‍ന്ന സ്നേഹത്തിന്
തണലില്‍ 
ഞാനിന്ന്  അലയുന്നെങ്കിലും 
അറിയുന്നു നീയെന്‍ 
അരികിലെന്നതും 
അകലെയല്ലതും 

അകലും സ്നേഹത്തിന്‍
കനലില്‍ 
പൊള്ളു മ്പോള്‍ 
കുളിരും തൂമഞ്ഞായ്
ഹൃദയം തന്നു നീ 
അറിയുന്നു ഞാനിന്നറിയുന്നു നീയെന്‍ ‍
അരികിലെന്നതും പിരിയില്ലെന്നതും 

 ഒടുവിലെന്റെയീ 
കളിമരക്കൊമ്പില്‍
 ഉറഞ്ഞ ചില്ല യില്‍ ‍ 
കുരുന്നു കൂടതില്
 ചിനു ചിനെ പെയ്യും
 മഴയിലങ്ങോളം
 തുളുമ്പും സ്നേഹത്തിന്‍ 
പളുങ്ക് പാത്രത്തില്
 ഉറവ വറ്റാത്ത 
ഹൃദയവും പിടിച്ചരികെ നീയെന്റെ 
 അരികെ  തന്നെയായിരിക്കുകെൻ  സഖീ                                                   

    http://www.youtube.com/watch?v=KqGpbYRzMfE

അറിവ്




കൂട്ടിലടക്കപ്പെടുമ്പോള്‍ 

കൈകാലിളക്കി കളിക്കുകയായിരുന്നു 
മുഷ്ടി ചുരുട്ടിയെ റിഞ്ഞ്,  പല്ലില്ലാ മോണ  കാട്ടി..  

കണ്ണുകളില്‍ നിറഞ്ഞ കുതൂഹലം . 
നനുത്ത പാദങ്ങളി ലെ കുഞ്ഞു വിരലുകള്‍  
ചാരുതയേറിയ ചിത്ര ത്തൂണുകളില്‍
നിറയെ ചിത്രങ്ങ ളെഴുതി 
മച്ചിലെ ആഭയാര്ന്ന അലങ്കാരങ്ങള്‍ 
എന്നെ ആവേശഭരിതയാക്കി 
ശബ്ദമുള്ള ചിരിക ളാ യി അത് 
തൂണുകളില്‍ പ്രതിധ്വനിച്ചു 

ഞാന്‍ തനിച്ചല്ലെ ന്നെനിക്ക് തോന്നി ,
കൂടിന്റെ ഉറപ്പില്‍ മതിപ്പും.  
ഞാന്‍ സുരക്ഷിതയായിരുന്നു .. വളരുകയും !
ഇടക്കെപ്പോഴോ  കൂടിനു ഉയരം പോരാതായി ,
കുനിഞ്ഞ  തലക്ക് മുന്നില്‍
അത് വെറുമൊരു തോന്നലും ‍ !
എന്റെ അറിവ് വളരുകയായിരുന്നു ..ഞാനും 
 
കൂടാവട്ടെ ചെറുതും . 
 
ഒടുവില്‍ ചിത്രത്തൂണുകള്‍ 
പൊടിഞ്ഞു തുടങ്ങി 

ആകൃതിയില്ലാത്ത ഞാന്‍ അതിനുള്ളില്‍ 
ഞെരിഞ്ഞമര്‍ന്നു . 

പക്ഷെ ഞാന്‍ സന്തോഷവതിയായിരുന്നു , സുരക്ഷിതയും . 
ഒന്നും ചെയ്യുവാനില്ലാത്ത ഞാന്‍ വീണ്ടും വളര്‍ന്നു . 

തൂണുകള്‍ ഇടിഞ്ഞു ..ശരീരം പുറത്തേക്ക് .. 
ഒടിഞ്ഞ എല്ലുകള്‍ നിവര്ത്താനാവാത്ത ദേഹത്തില്‍ 
നോക്കുകുത്തികള്‍ !
കാലുകള്‍ നിലത്തുറ ച്ചില്ല . 
 
കണ്ണുകളിലെ കുതൂഹലം ഭയത്തിനു വഴിമാറി. 
അരക്ഷിത ബോധം നീരാളി പോല്‍ എന്നെ
വരിഞ്ഞു മുറുക്കി 
 
ചിറകറ്റ കിളിക്കുഞ്ഞു പോല്‍ ഞാന്‍ തളര്‍ന്നിരുന്നു, 
നിസ്സഹായയായി . 
പെട്ടെന്ന് എവിടെ നിന്നോ രണ്ടു കഴുകന്‍ കാലുകള്‍ ഊര്‍ന്നിറങ്ങി 
എന്റെ ശരീരവും തൂക്കി എങ്ങോട്ടോ അപ്രത്യക്ഷമായി .  

Friday, July 20, 2012

കാഴ്ചകള്‍ ഒന്നുമില്ല

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.
നരച്ച ആകാശം,
അതിലെവിടെയോ വിളറിച്ചിരിച്ച് ,
കിഴവനെപ്പോലെ,
നര വീണ മിഴികളാല്‍ ഭൂമിയെ തിരഞ്ഞ്, സൂര്യന്‍.

സ്വന്തമായി ശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടി,
ചുട്ടുപൊള്ളി, ഭൂമി,
മജ്ജ തുളഞ്ഞിറങ്ങിയ കുഴല്കളുമായി
മരണാസന്നയായി ആശുപത്രിക്കിടക്കയില്‍;
ഊറ്റിയെടുത്ത ജീവജലം വിറ്റ്
മതിയോടെ മദിച്ച മനുഷ്യന്റെ തടവില്‍.

നിറമില്ലാത്ത ഇലകളുമായി
അനാഥരെ പോല്‍ മരപ്രേതങ്ങള്‍
കണക്കുപുസ്തകം വരച്ചൊരുക്കിയ വഴികളില്‍
സമയനിഷ്ടയോടെ ഇറ്റുന്ന
അമൃത കണങ്ങള്‍ കാത്ത്.

ചൂടില്‍ നിന്ന് ചൂടിലേക്ക്
ചൂടും കൊണ്ടോടുന്ന
അനുസരണയില്ലാത്ത തന്തോന്നിക്കാറ്റ്.

ഒട്ടും ആവശ്യമില്ലാത്ത ചിറകുകളും തൂക്കി,
ശീതീകരണ യന്ത്രങ്ങളില്‍ ചേക്കേറി,‍
പാടാനും പറക്കാനുമാവാതെ
ഉഷ്ണത്തിന് അടയിരിക്കുന്ന  പറവകള്‍  

ഭൂമിയെ തൊടാത്ത സൂര്യനെ നോക്കാത്ത
ഇലകള്‍ തലോടാത്ത കുളിര്‍ കാറ്റ് കൊള്ളാത്ത
കിളിനാദം കേള്‍കാത്ത കുറെ യന്ത്ര മനുഷ്യര്‍
ശകടങ്ങളില്‍ നിന്നു ശകടങ്ങളിലെക്ക്.

പുതിയ കാഴ്ചകള്‍ ഒന്നുമില്ലെന്ന് കണ്ണുകള്‍.  


(മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Friday, February 03, 2012

സായുധ വിപ്ലവം അടുക്കളയില്‍ നിന്ന്..

തിളങ്ങുന്ന മലക്കറിക്കത്തി
ഉറയില്‍ നിന്ന് വലിച്ചൂരി
അരം കൊണ്ട് മൂര്‍ച്ച കൂട്ടി,
ഒരു പടലയില്‍ നിന്ന് പാവം രണ്ടു നേന്ത്രക്കായ
ഉരിഞ്ഞെടുത്ത്
നീളത്തില്‍ പിളര്ന്ന്,
പിന്നെ വട്ടത്തില്‍ അരിഞ്ഞ് ...
കണ്ണ് കുത്തണ എരിവുള്ള രണ്ടു പച്ചമുളക്
നീളത്തില് വലിച് കീറി,
എണ്ണ പുരട്ടി ചുട്ടു പഴുപ്പിച്ച ചീനചട്ടിയിലേക്ക്
വലിച്ചെറിഞ്ഞ്, ‍
പുളയുന്ന അവര്‍ക്ക് നേരെ ഉപ്പുവെള്ളവും
കലക്കിഎറിഞ്ഞ്......
ഒടുവില്‍
..വെറും ഒരു മെഴുക്കു പുരട്ടി യാക്കി
ഇലയുടെ മൂലയിലേക്ക് ‍ ...
  

Thursday, January 26, 2012

നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍

അന്ന് ..
എന്റെ മിഴികള്‍ക്ക് നീല നിറം ;
നനുത്ത സ്വപ്നങ്ങളുടെ..
വിടര്‍ന്ന ആകാശത്തിന്റെ...
എന്റെ വെളുത്ത കുപ്പായം നിറയെ
പല നിറത്തിലുള്ള പൂക്കളും.

ഇരുളും വെളിച്ചവും ഇണ ചേരുന്ന സന്ധ്യകളില്‍
ഞാന്‍ എന്റെ സ്വപ്നങ്ങള്‍ക്ക് ചായം പകര്‍ന്നു .
ആഴിയുടെ നീലിമയിലെക്ക് ചാഞ്ഞിറങ്ങുന്ന
വാനം നോക്കി
അവ വാരി വിതറി.
പല ഛ യകളിലുള്ള നിറ ക്കൂട്ട് കളായവ
പറന്ന് .. പറന്ന് ..

നോക്കിയിരിക്കെ ,
അവക്ക് നിറഭേദം ..
ആകൃതി നഷ്ടപ്പെട്ട്,
അലിഞ്ഞലിന്ജ്.....
അവ തീര്‍ത്തും ഇല്ലാതായി. 
ഇരുള്‍ പരന്നു.
എന്റെ മിഴിനീലയില്‍
നീരുറയുന്നത്‌ , 
ഞാനറിഞ്ഞു ..

എന്നിട്ടും,
വീണ്ടും വീണ്ടും
ഞാന്‍ നട്ടു...
എന്റെ സ്വപ്‌നങ്ങള്‍.
നീലയില്‍ ചാലിച്ച വര്ണ ക്കൂട്ടുകള്‍ .
നഷ്ടപ്പെടാനല്ലാതെ ...

ഇന്ന്...
എന്റെ കണ്ണുകള്‍
നനവുള്ള സന്ധ്യകളില്‍
ആകാശത് സ്വപ്നങ്ങല്‍ തേടി ..
നിറമുള്ള ഒരു ചിത്രമെങ്കിലും തിരന്ജ് ...
പക്ഷെ ..
പ്രതീക്ഷയുടെ കണിക പോലും തരാതെ
ആകാശം കറുത്ത പുതപ്പു മൂടിയ വൃദ്ധയെപ്പോല്
കുനിഞ്ഞു വിറച്ചിരുന്നു ...
എന്റെ കറുത്ത മരണവും കാത്ത് ..

(മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക റിപ്പബ്ലിക് ദിന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ) 

Wednesday, January 25, 2012

കാറ്റ് ചെയ്തത് ...

തണുത്തൊരു കാറ്റു
പതുങ്ങി വന്നതും...
നുണക്കുഴിയുള്ള
 കവിള്‍ത്തടങ്ങളെ

പതിയെ തൊട്ടുഴി
  ഞ്ഞകന്നു  പോയതും..
വെളുത്ത  പൂവിന്റെ
 നനുത്ത  സൌരഭം
മതിയേ  ലാളിച്ചു
തിരികെ വന്നതും....
പൊതി യഴിഞ്ഞൊരു
  പരിഭവ ക്കെട്ടില്‍
  പനിമതിച്ചാറിന്‍
  കുളിര് പെയ്തതും...


  തണുത്ത കാറ്റൊന്നു
 കുണുങ്ങി വന്നതും...
കുസൃതി കാട്ടുന്ന
  കുറുനിരകളെ
  അരുമയായ് കോതി
അരികെ  നിന്നതും..

അകന്നു മാറുമ്പോ
ളൊരു മുളംകാടിന്‍
മധുര മര്മരം
പകര്‍ന്നു തന്നതും ...

  തണുത്തൊരു കാറ്റ്
  പതുങ്ങി വന്നതും..
പരുങ്ങി നിന്നതും..
തുടുത്ത ജീവനില്‍
  ചുരുണ്ടിറങ്ങിയാ
  തുടിക്കും കാറ്റുമായ്‌

 പറന്നകന്നതും..
അടങ്ങി നിന്നൊരു
  നിലവിളിയെട്ടു
  ദിഗന്തം
പൊട്ടുമാ
  റുയര്‍ന്നതും.... പിന്നെ
 അലറി ക്കൊണ്ടൊരാ
  തണുത്ത മേനിയില്‍
അടര്‍ന്നു വീണതും...
ഞെരിക്കും ഓര്‍മ്മകള്‍ ....


(news@2pm ല പ്രസിദ്ധീകരിച്ചത് )

Friday, June 24, 2011

കറുത്ത പുഴ..

താളുകള്‍ മറിയുമ്പോള്‍
പുസ്തകം തിന്നു മുടിക്കുമ്പോള്‍
പ്രതീക്ഷയായിരുന്നു
വളരും എന്ന്
വളര്‍ന്നു മാനം മുട്ടും എന്ന് ..
കാലുകള്‍ വിശ്രമമില്ലാതോടുമ്പോള്‍
ഓട്ടത്തില്‍ തട്ടി വീഴുമ്പോള്‍
പൊടി തട്ടി വീണ്ടും ഓടുമ്പോള്‍
ഉത്സാഹമായിരുന്നു  
തളരാതെ വളരും എന്ന്
തൊട്ടത് തീ ആയപ്പോള്‍
തട്ടിയത് കനല്‍ ആയപ്പോള്‍
കനല്‍ ഉള്ളില്‍ തീയായെരിഞ്ഞപ്പോള്‍
വിശ്വാസമായിരുന്നു
വെയിലത്ത് വാടില്ല എന്ന്..
നിറഞ്ഞ സ്നേഹം തുറന്നൊഴുക്കുമ്പോള്‍ 
പുഴയായതൊഴുകി,പുഴകളാല്‍ നിറയുമ്പോള്‍ 
മതിപ്പായിരുന്നു
ഒഴുക്കിന് ഒടുക്കമുണ്ടാവില്ലെന്നു ..

പിന്നീടെപ്പോഴോ
ഒടുക്കവും തുടക്കവുമില്ലാതെ
മതിപ്പും മതിയുമില്ലാതെ
മരവിച്ച് മരിച്ചങ്ങനെ..
പുഴയിലേക്ക് ..

കറുത്ത പുഴയിലേക്ക് .. 

(ചന്ദ്രിക ഖത്തര്‍ എഡിഷന്‍ ഉദ്ഘാടന പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

Sunday, May 01, 2011

ജലം

ആകാശം ഭൂമി തുരന്നു നിറച്ചത് ...
പെയ്തൊഴുക്കി നിറച്ചത് ..

വലിച്ചെടുത്ത് ശുദ്ധീകരിച്ച് വീണ്ടും നിറയ്ക്കുന്നത്...


ഉള്ളുരുകും നോവില്‍ ഭൂമി ഉരുക്കിയിറക്കുന്നത്...

ഉള്ളറിയാ മര്‍ത്യന്‍ ‍ ചങ്ക് കുത്തിയൊഴുക്കുന്നത്

കുത്തിയാലും ഭൂമി വീണ്ടും ഒഴുക്കുന്നത് ..


ഉടല് നിറഞ്ഞത്‌..

വറ്റി വരളുമ്പോള്‍ വീണ്ടും നിറയ്ക്കുന്നത്..

നിറച്ചാലും വീണ്ടും വറ്റുന്നത് ..


കണ്‍ നിറഞ്ഞ് ഒഴുകിയിറങ്ങുന്നത്..

ഒഴുകിയാലും വീണ്ടും നിറയുന്നത്..

ഉറവ വറ്റാതൊഴുക്കുന്നത് ..

Sunday, February 27, 2011

സ്നേഹം

(കവിത-ആലാപനം)

ഒരു വിരല്ത്തുമ്പിലൂടൊഴുകി വന്നെത്തുന്ന  
മൃദുകര  സ്പര്‍ശമാം കവിത പോലെ
അകതാരിലാനന്ദ തിരകള്‍ ഉതിര്ത്തുകൊ 
ണ്ടലസമായെത്തുന്ന പ്രണയം പോലെ     

കുളിര്‍ മന്ദ ഹാസത്തിന്‍ ചാരുതയേന്തുന്ന   
നയന മനോജ്ഞമാം മലര് പോലെ
ഹിമ ബിന്ദു  പേറുന്നോരിതളിന്റെ ചുണ്ടില്‍ നി
ന്നടരുന്ന മധുരമാം മധുവും പോലെ

കുളിരുള്ള കാറ്റ് വന്നലിവായ് തലോടുമ്പോള്‍,
ഹൃദയം ചുരത്തുന്ന പുളകം പോലെ
മഴമുകില്‍ മാനത്ത് കളിയാടി നില്‍ക്കുമ്പോള്‍     
മതിമറന്നാടും മാമയില് പോലെ 

ഇരുളിന്റെ നിറുകയില്‍ സിന്ദൂരമേകുന്ന
പകലിന്റെ വിരഹമാം സന്ധ്യ പോലെ
ഒരു പിഞ്ചു പൈതലിന്‍ വദനം പൊഴിക്കുന്ന
കറയറ്റൊരാ മൃദുഹാസം പോലെ

നിറയുന്ന മിഴികളില്‍ അധരങ്ങള്‍ ചാര്‍ത്തുന്ന
കനിവിന്‍ സുഖ ശീതളിമ പോലെ 
ഒരു വേള ഇനിയാര്‍ക്കും ഏതെന്നും എന്തെന്നും    
പറയുവാനാവാത്തതെന്റെ സ്നേഹം. 

composed and sung by: Dr.Vimal
orchestration : ibnu siraj





Saturday, February 05, 2011

ഭ്രാന്തി

നാലും കൂടിയ കവല,കോണില്‍
തിങ്ങിക്കൂടിയ ജനത ;ആര്‍ത്തു ചിരിച്ചു പുലമ്പിക്കൊണ്ടേ
നില്‍പ്പൂ നടുവില്‍ ഭ്രാന്തി ..

"കവിളുകള്‍ ഒട്ടു  കുഴിഞ്ഞിട്ടുണ്ടെന്‍
മുടി മൊത്തം ജടയാണേ..  
ചുണ്ടുകളാകെ വരണ്ടതുമാണെന് 
മുതുകും കൂനിയതാണേ..

കരയാനെന്നേ മറന്നുപോയ്‌ ഞാന്‍ 
പറയാനൊന്നേ ഉള്ളു;
പല്ലുകളെട്ടും  കുറവുന്ടെന്നുടെ
നെഞ്ച് കലങ്ങും ചിരിയില്‍..

വരണ്ട ചൂടും കനത്ത മഞ്ഞും
കലര്ന്നതേയെന്‍  ജന്മം; 
എന്നാല്‍, ചുരുണ്ട ദേഹം തരിമ്പു പോലും
തളരുന്നില്ലീ ചൂടില്‍..

ഇരന്നു വാങ്ങുമൊരുറുപ്പികക്ക് 
കിടക്കുകില്ലൊരു ചായ;
തരുന്നതാകില്‍ പകര്ന്നതൊക്കെ
ചിരട്ടയിന്മേലാണേ ..
മുഷിഞ്ഞു നാറിയ ചേലത്തുണ്ടെന്
ഉടഞ്ഞ ദേഹം പൊതിയാന്‍.. പക്ഷെ
തുളഞ്ഞു കയറും നോട്ടത്തില്‍ എന്‍
ചുരുണ്ട ദേഹവുമുരുകും..

ഇക്കഥയൊക്കെ നേരാണെങ്കിലും
എനിക്കുമുണ്ടേ പ്രാണന്‍ ..എന്റെ
മുഷിഞ്ഞ തോളില്‍ തൂങ്ങും സഞ്ചിയില്‍
തുടിപ്പു മറ്റൊരു പ്രാണന്‍..!

ഇരുളിന്‍ മറവിലെ മനുഷ്യത്വത്തിന്‍
അരണ്ട ചങ്ങലവെട്ടം, എന്റെ
മെലിഞ്ഞ തോളില്‍ മാറാപ്പായി
കിടപ്പതുണ്ടേ കാണൂ .........."

Friday, November 12, 2010

എന്‍ മഴ

തൊടിയിലെ ഓലയില്‍ നൂലായിറങ്ങി
പിന്നൊരുപാടു മുത്തായി പൊഴിയുന്നതെന്‍ മഴ
ഇരുളുന്ന മാനത്തൂന്നരുവിയായ് ഒഴുകിയീ
പുതു മണ്ണിന്‍ ദാഹത്തി ന്നറുതിയായെന്‍ മഴ

   നിഴലായി മഴ പിന്നെ കാറ്റായി മഴ
   എന്റെ ഒരു നൂറു ദുഖത്തിന്നലയായി ഒരു മഴ
  ചിരിയായി മഴ കുഞ്ഞു ചിന്തയായും തിങ്ങി
  നിറയുന്ന മനസ്സിന്റെ സ്ഫുരണമായും മഴ

നോവിന്റെ ഈണങ്ങള്‍ മൂളുന്നതെന്‍ മഴ
നോവായ നോവിലൂടൊഴുകുന്നതെന്‍ മഴ
അലയായി മഴ നീണ്ട പുഴയായി മഴ
പിന്നെ പുഴ ചെന്ന് ചേരുന്ന കടലായി ഒരു മഴ

പറയുവാന്‍ ഏറെയുണ്ടെന്ന് ഞാന്‍ മഴയോട്
പറയാതെ തന്നെ ഒട്ടറിയുമെന്നീ മഴ  
അറിയാതെ ഒഴുകുന്നതറിവായി ഒഴുകുന്ന
തൊരു കൊച്ചു നൂലായി പൊഴിയുന്ന  എന്‍ മഴ

Wednesday, November 03, 2010

ദൈവം

ആരോ കോറിയ വരകള്‍ക്കും മൊഴികള്‍ക്കുമിടയില്‍,എനിക്ക്
പറയുവാന്‍ ഏറെയുണ്ടായിരുന്നു
ഞാനവ എന്നിലേക്ക് ചൊരിഞ്ഞു;
നിറഞ്ഞു കവിയുമ്പോള്‍ നിന്നിലേക്കും.
തിരുത്തുകില്ലെന്നും,
തിരിച്ചൊന്നും പറയുകില്ലെന്നും,
ഞാനറിഞ്ഞിരുന്നു. 
  നിന്റെ മൌനം അടുത്തറിഞ്ഞ സ്നേഹമായി ഞാന്‍ ധരിച്ചുവച്ചു ;
  നീയെനിക്ക് മിത്രമായിരുന്നു !
പിന്നീട് ..
സഹനത്തിന്റെ പാതയില്‍ വഴി മുട്ടിയപ്പോള്‍ 
നീയെനിക്ക് തണലേകി ;
പീഡനങ്ങളില്‍ തുണയായി ;
 നിന്റെ വഴിയിലെ ത്യാഗവും 
മിഴിയിലെ കരുണയും
എന്റെ വഴികള്‍ക്ക് കരുത്തേകി;
     എന്റെ കാലുകള്‍ ഇടറിയില്ല,
     എന്റെ പാപങ്ങള്‍  നീ ശിരസ്സിലേറ്റി;
     നീയെനിക്ക് മിശിഹയായിരുന്നു!
നോക്കിനില്‍കെ അവര്‍, 
നിന്നെയും  വലിച്ചിഴച്ച്   മല  കയറി;   
നിന്നെയവര്‍  കുരിശില്‍ തറച്ചു.      

അതോ... നിന്നെയും കൊണ്ട് അവര്‍ 
ഏത ശ്രീകോവിലില്‍ ആണ് കയറിയത്!
ഉച്ചത്തില്‍ മന്ത്രങ്ങള്‍!
നിന്റെ കാലുകള്‍ അഷ്ടബന്ധത്തില്‍ ഉറക്കുകയാണോ ?
നീ ശിലയായി മാറിയോ... 
ഇപ്പോള്‍ ..
എന്റെ കാലുകള്‍ ഇടരുന്നുണ്ട്;
പീഡനങ്ങള്‍ ചുമലില്‍ കുരിശായെന്നെ
തളര്‍ത്തുന്നു..
എന്റെ ശിരസ്സ്‌ കുനിഞ്ഞു പോയി,
മൊഴികള്‍ എനിക്ക് നഷ്ടമായി;
ഒടുവില്‍ ഈ എന്നെ എനിക്ക് തന്നെയും..