പിച്ച വച്ചപ്പോഴേ പഠിച്ചതാണ്
കൈ കൂപ്പുവാന് -
എല്ലാം അമ്പോറ്റി തരുമെന്ന് !
അച്ഛനേം അമ്മയേം കുഞ്ഞിനേം
അടുത്ത വീട്ടിലെ കുട്ടനേം
കാത്തോളുമെന്നും .
സന്ധ്യക്ക് വച്ച വിളക്ക്
മുത്തശ്ശി മടിയിൽ നാമജപം
സങ്കടങ്ങൾ തീർപ്പാക്കുമെന്ന് !
പിന്നീടങ്ങോട്ട് -
പെണ്ണുങ്ങൾ വിളക്ക് വയ്ക്കണമെന്ന് .
പെണ്ണുങ്ങൾ വിളക്ക് തേക്കണമെന്ന് !
ദൈവത്തോട് അടുക്കുകയല്ലേ ,
കാര്യം പറയാനൊരാളായല്ലോ ..
..തല്ലു കൊള്ളിക്കരുതേ
ചീത്ത കേൾപ്പിക്കരുതേ
പരീക്ഷയിൽ ജയിപ്പിക്കണേ
പഠിപ്പിച്ചു വലിയ ആളാക്കണേ ..
ചുവന്ന കണ്ണുള്ള ആളെ ഭയന്നോടി,
രക്ഷിക്കണേ എന്നലറുമ്പോൾ ,
കാത്തോളണേ ദൈവേ! എന്നും കൂടി ..
തിങ്ങി നിറഞ്ഞ ശകടത്തിൽ
തൂങ്ങിയാടുന്ന നിസ്സഹായതയിൽ
അധിനിവേശങ്ങളെ ഭയന്ന്
ദേഹം ചുരുണ്ടൊളിക്കുമ്പോൾ
കാത്തോളണേ എന്ന് നെഞ്ചിടിപ്പ് !
എന്തും പറയാനൊരാൾ ..!
അറിയാതെത്തിയ ചോരപ്പാടിൽ
ഭയന്ന് വിളറിയ നിൽപ്പിൽ ,
"നീ പെണ്ണായെന്ന് ;"
സൂക്ഷിക്കണമെന്നും!
ആരെയെന്നറിയാതമ്പരന്ന് ..
എന്തായാലെന്ത്-
കാത്തോളുമല്ലോ ..
കച്ചവടമുറപ്പിച്ച്
അയാളുടെ വീട്ടുകാർ
പടിയിറങ്ങുമ്പോൾ ,
പഠിച്ചാളാവാനാവില്ലെന്നു
വിതുമ്പുമ്പോൾ ,
രക്ഷിക്കണേ എന്നാർത്തു
നടയിൽ വീഴുമ്പോൾ
ആശിച്ചു കൈവിടില്ലെന്ന് ..
ഭാരമൊഴിപ്പിച്ച് കുടിയിറക്കി വീട്ടുകാർ !
ദൈവാധീനമാണെന്ന് നാട്ടുകാർ !
വലതുകാൽ വച്ച് കയറണമെന്ന് ..
ഭഗവതിയാണത്രെ -
കുടിയിരുത്താൻ !
-- ദൈവത്തോടടുത്ത് ..
കച്ചവടത്തിലെ കണക്കുപിശകിൽ
പിന്നത് മൂധേവിയായതും ;
വിലവീണ്ടും പേശിയതും ..
സിരകളെ പുണർന്ന് പാഞ്ഞ
വേദനയിൽ
അനാഥയായി
ആരുമില്ലാത്തിടത്ത് ,
അലറി !ദൈവമേ എന്ന് !..
ഇടങ്ങളിൽ നിന്ന്
കുടിയിറക്കിയവരെ തിരഞ്ഞലഞ്ഞ്
ഒടുവിൽ ..
"നീ പെണ്ണാണെന്ന് -
നിനക്ക് അശുദ്ധി എന്ന് -
കുത്തിവച്ചത് ,
നിന്നെ വിറ്റത് ,
നിന്നെ വാങ്ങിയത് ,
ശാപവാക്കുകൾ കൂരമ്പായെറിഞ്ഞത് ,
കവിളിൽ തിണർത്ത പാടേകിയത് ,
കാൽക്കീഴിൽ ഞെരിച്ചമർത്തിയത് ,
സഹനം ഭൂഷണമെന്ന് പറഞ്ഞ്
മുഖം തിരിച്ചത് ,
ആരുമല്ലാതാക്കിയത് ,
ആരുമില്ലാതാക്കിയത് .."
ഒന്ന് പോലും
ദൈവമല്ലെന്ന
ഉൾവിളിയിൽ
ഭഗവതി പടിയിറങ്ങി ..
മനുഷ്യനെ തിരഞ്ഞ് ..
-published in 2018
-published in 2018
No comments:
Post a Comment