Tuesday, October 15, 2013

ഒറ്റക്കൊരു കിളി

ഉച്ചക്കൊരൊറ്റ മരക്കൊമ്പില്
ഒറ്റക്കൊരു കിളി
 പാടാതെയും മിഴിയനക്കാതെയുമെന്നെ
 നോക്കി നോക്കിയത് .. 

അടുത്ത് ബാങ്ക് വിളി മുഴങ്ങിയതും
ഉഷ്ണക്കാറ്റൊരു ചില്ലയെ 
ഊതി വീഴ്ത്തി പ്പാഞ്ഞതും
ചില്ലയിലൊരു കൂടതി ല്  നിന്ന്  
ചിറക് മുളക്കാത്തൊരു കിളി 
മണല് പൊരിയുന്ന തറയില് 
വീണുരുണ്ട് മരിച്ചതും  

നിഴലിലെവിടെയോ തണുവു തേടി 
പ്പരതിപ്പതുങ്ങിയെത്തിയ ഗര്ഭിണി പ്പൂച്ച 
പതിയെയാക്കിളിയെ കടിച്ചെടു 
ത്തകലെ മറഞ്ഞതും 

 ദൂരത്ത് സൈറണ്‍  മുഴക്കി പ്പാഞ്ഞ ആശുപത്രി വാഹന
 മടുത്തെത്തി വീണ്ടുമകന്നതും
തൊട്ടടുത്ത നിരത്തിലറബിപ്പയ്യന്മാർ
 പൊരിവെയിലിൽ കൂട്ടുകൂടി 
പന്തുരുട്ടിക്കളിച്ചതും..

പുറകിലെ തൊടിയിൽ 
ആസ്ബസ്റ്റൊസ് കൂരയിൽ 
വിയര്ത്തൊലിച്ചൊരു  മനുഷ്യജീവൻ 
ഇറ്റു തണുപ്പിനായൊരു കടലാസ് കാറ്റിനെ 
ആർത്തിയോടടുക്കി പിടിച്ചതും  

തൊട്ടടുത്തൊരു ഭക്ഷണപ്പുരയിൽ 
ചൂടടുക്കിയ ചൂളയിൽ 
നൊടിയിടയിൽ കുബ്ബൂസുകൾ മൊരിഞ്ഞിറങ്ങിയതും
 മാവുരുട്ടിപ്പരത്തി ചൂളയിലാക്കുന്ന
 ലബനീസ് പയ്യനിലൂടൊരു വിയര്പ്പ് പുഴ
ശിവന് ഗംഗ പോലൊഴുകിയിറങ്ങിയതും

  തളര്ന്നുറങ്ങുമൊരുപറ്റം  കുഞ്ഞുങ്ങളെയുമേന്തി
 ഒരു പള്ളിക്കൂടവണ്ടി
 ഉരുണ്ടുരുണ്ട് ചുവടെ വന്നു നിന്നതും
 പൊരിവെയിലിൽ കാത്തു നിന്ന അമ്മമാരതിൽ ഓടിക്കയറി 
വാടിയോരോ കുരുന്നിനെയും 
വേതാളത്തെയെന്നപോൽ തോളിലേറ്റി
നടന്നകന്നതും 

 ഇത്രയുമൊക്കെയായിട്ടുമെന്തേ 
ഈ കിളി എന്നെത്തന്നെ നോക്കി നോക്കി 
പാട്ട് പാടാതെയും മിഴിയനക്കാതെയും
 പൊരിവെയിലിൽ ചുട്ടുപൊള്ളി 
ഒറ്റമരക്കൊമ്പിൽ 
ഒറ്റക്കങ്ങനെ..  

( ചന്ദ്രിക വാര്ഷിക പതിപ്പ് -2013)

9 comments:

Madhavikutty said...

ഇത്രയുമൊക്കെയായിട്ടുമെന്തേ
ഈ കിളി എന്നെത്തന്നെ നോക്കി നോക്കി
പാട്ട് പാടാതെയും മിഴിയനക്കാതെയും
പൊരിവെയിലിൽ ചുട്ടുപൊള്ളി
ഒറ്റമരക്കൊമ്പിൽ
ഒറ്റക്കങ്ങനെ..

Kalam said...

നല്ല കവിത...

Kalam said...

നല്ല കവിത...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഏകാന്തത കൂട്ടിനുള്ളപ്പോള്‍ ഒറ്റക്കല്ലല്ലോ ..

ലളിതം സുന്ദരം !

ഷംസ്-കിഴാടയില്‍ said...

ഹയ്യോ വായിക്കാൻ പറ്റുന്നില്ല ....

Madhavikutty said...

thank you

ഷംസ്-കിഴാടയില്‍ said...

നേരത്തെ വായിക്കാൻ കഴിഞ്ഞിരുന്നില്ല
ഇപ്പോൾ വന്നു വായിച്ചു
കൊള്ളാം ....

Mazha Nananja Shalabham said...

നല്ല കവിത....
മരുഭൂമിയില്‍ തെളിഞ്ഞു കാണുന്ന ചില ജീവിതത്തിന്റെ ചിത്രങ്ങള്‍ കവിതയിലൂടെ വരച്ചു കാട്ടിയിരിക്കുന്നു. ചില നിരീക്ഷണങ്ങള്‍ അതി മനോഹരം...

വിരല്‍ തുമ്പു കൊണ്ട് ശൈത്യം നിയന്ത്രിക്കുന്ന ചുവരുകള്‍ക്കുള്ളില്‍ ഇരിക്കുന്ന കുറെ ഏറെ പേര്‍ കാണാതെ പോകുന്ന ഒരു കാഴ്ച ... ഇറ്റ് തണുപ്പിനായി കടലാസ് കാറ്റിനെ ആര്‍ത്തിയോടടുക്കി പിടികുന്നത് ...

കുബ്ബൂസ് നിര്‍മാണ പുരകളിലും ഓരോ ഗല്ലികളിലെ കൊച്ചു കൊച്ചു ഹോട്ടലുകളിലും പുറത്തെ വേനല്‍ ചൂടിനും അപ്പുറം വലുതായ തീചൂടില്‍ സ്വന്തം ചോര തിളപ്പിച്ചോഴുക്കുന്ന വിയര്‍പ്പ് തുള്ളിയിലെ ഉപ്പ് കൂട്ടി ചേര്‍ത്ത് എത്രയോ വയരുകള്‍ക്ക് അന്നമുണ്ടാക്കുന്ന കാഴ്ച....

ഇന്നത്തെ അമ്മമാര്‍ സ്കൂള്‍ വണ്ടി വന്നു നില്‍കുമ്പോള്‍ ഓടി ചെന്ന് കുട്ടിയെ വാരിയെടുത്തു വേതാളത്തെ എന്ന പോലെ തോളത്തിടുന്ന കാഴ്ചയില്‍ വിയോജിപ്പ് .... ഇന്നവര്‍ വേതാളമാക്കുന്നത് പുസ്തക സഞ്ചിയാണ്.
വിയര്‍പ്പ് പുഴ ശിവന് ഗംഗ പോലെ ഒഴുകി എന്നതിലും ഒറ്റ മരക്കൊമ്പ് എന്നത്തിലും സംശയവും നില്‍കുന്നു... ഗംഗ ശിവനില്‍ നിന്ന് ഉത്ഭവിച്ചെങ്കിലും ശിവനിലൂടെ ഒഴുകിയില്ല.... ഒറ്റ മരക്കൊമ്പ് എന്നതിന് ഏക(ന്‍) ആയ മരം എന്നാണോ മരത്തിന്‍റെ ഏകമാത്രമായ ചില്ല എന്നാണോ....

smiley said...

good work...